ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ഇവിടെ ചെറുതും വലുതുമായ വാഹനാപകടം പതിവാണ്.റോഡിലെ ഇറക്കവും വളവുകളും യാത്രക്കാർക്ക് മരണക്കെണിയാകുന്നു.
കാറ്റാംകവല–-മാലോം റോഡിലെ മറ്റപ്പള്ളി വളവിനെ 'കാല വളവ് ' എന്നു വിളിച്ചു നാട്ടുകാർ. മലയോര ഹൈവേയിൽ അപകടത്തുരുത്തായി മാറിയ കാറ്റാംകവലയിൽ നിന്നുള്ള കുത്തിറക്കത്തിലാണ് ഈ ഭാഗം. ചെറുതും വലുതുമായ വാഹന അപകടങ്ങൾ ഇവിടെ തുടർക്കഥയാകുന്നതു നാട്ടുകാർ ഭയത്തോടെയാണ് കാണുന്നത്.
ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ഇവിടെ ചെറുതും വലുതുമായ വാഹനാപകടം പതിവാണ്.റോഡിലെ ഇറക്കവും വളവുകളും യാത്രക്കാർക്ക് മരണക്കെണിയാകുന്നു.
മലയോര ഹൈവേയിലെ മാലോം പറമ്പ ജംക്‌ഷൻ മുതൽ കാറ്റാംകവല വരെയുള്ള റോഡ് ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ളതാണ്.
മൂന്ന് വർഷം മുമ്പ് മറ്റപ്പള്ളി വളവിൽ ഉണ്ടായ അപകടത്തിൽ പടന്ന സ്വദേശി ചിന്നസാമി മരിക്കുകയും മറ്റു രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. മുമ്പ് കുഴൽ കിണർ കുഴിക്കുന്ന വണ്ടി മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളായ അഞ്ച് തൊഴിലാളികൾ മരിച്ചതും ഇതേ വളവിലാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇവിടെ നടന്ന അപകടങ്ങൾക്ക് കണക്കില്ല. റോഡ് റോളർ മുതൽ ജീപ്പ്, കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവ നിരവധി തവണയാണ് അപകടത്തിൽപ്പെട്ടത്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ പലരും ചികിത്സയിലാണ്. മലയോര ഹൈവേയുടെ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് മലയോര ഹൈവെ വന്നിട്ടും അപകടങ്ങൾ തുടരുന്നതിന് കാരണമെന്ന് പലയാവർത്തി നാട്ടുകാർ പറഞ്ഞപ്പോഴും നിർമാണം ശാസ്ത്രീയമാണെന്നും പിഴവില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പും റോഡ് നിർമാണ കരാറുകാരനും ആവർത്തിക്കുന്നത്.
ശാസ്ത്രീയമായാലും അശാസ്ത്രീയമായാലും സുരക്ഷിതമായി യാത്രചെയ്യാനുള്ള നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
COMMENTS