ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവർഷം പടി കടന്നെത്തുകയാണ്. പിന്നിട്ട ഓർമകളിലേക്ക് പോകുമ്പോൾ വെള്ളരിക്കുണ്ട് താലുക്കിന് അഭിമാനിക്...
ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവർഷം പടി കടന്നെത്തുകയാണ്. പിന്നിട്ട ഓർമകളിലേക്ക് പോകുമ്പോൾ വെള്ളരിക്കുണ്ട് താലുക്കിന് അഭിമാനിക്കാനും സങ്കടപ്പെടാനും പ്രതിഷേധിക്കാനും ഒരുപാട് കാര്യങ്ങളുണ്ട്.
വെള്ളരിക്കുണ്ട് ആർടി ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ്, പരപ്പ, ബളാൽ, മാലോം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം, നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബ ക്ഷേമ ഉപകേന്ദ്രമായി ഉയർത്തിയത്. വരക്കാട് എളേരിത്തട്ട്, പറമ്പ റോഡ് മെക്കാഡം എന്നിവ പ്രധാന സന്തോഷ വാർത്തകളായി.
പ്രതീക്ഷയുടെ വർഷം
എൻഡോസൾഫാൻ പാക്കേജിൽ പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് നിർമിച്ച ബഹുനില കെട്ടിടം പുതുവർഷത്തിൽ ഉദ്ഘാടനം നടക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. മലയോര പഞ്ചായത്തുകളിലെ ഏക കിടത്തി ചികിത്സാ കേന്ദ്രമാണ് പൂടംകല്ല് താലൂക്ക് ആശുപത്രി.
∙കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയ്ക്കു 2020 ഓടെ പൂർണ പരിഹാരമെന്ന് പ്രതീക്ഷ. മെക്കാഡം ചെയ്യാൻ ബാക്കിയുള്ള പൂടംകല്ല് മുതൽ പാണത്തൂർ ചിറങ്കടവ് വരെ 18 കിലോമീറ്റർ ദൂരം കിഫ്ബിയിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിങ് നടത്തും. 2018 ലെ ബജറ്റിൽ 35 കോടി രൂപയാണ് കിഫ്ബി വഴി വകയിരുത്തിയത്.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നാലു റീച്ചുകളിലായി 129.255 കീ.മീ.നീളത്തിൽ നിർമിക്കുന്ന മലയോര ഹൈവേ
19 കോടി ചെലവിലുള്ള പെരളം–കമ്പല്ലൂർ–ചിറ്റാരിക്കാൽ റോഡ്
15 കോടി രൂപ ചെലവിലുള്ള വരക്കാട്–പറമ്പ റോഡ് എന്നിവയുടെ നിർമാണം.
90 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചെറുവത്തൂർ–ചീമേനി–ഓടക്കൊല്ലി റോഡിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല.
വെസ്റ്റ് എളേരി, കയ്യൂർ ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തേജസ്വിനി പുഴയിലെ പെരുമ്പട്ടയിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണവും അവസാനഘട്ടത്തിൽ.
അനാസ്ഥയുടെ വർഷം
കള്ളാറിലെ പൂടംകല്ലിൽ നബാർഡ് സഹായത്തോടെ നിർമാണം പൂർത്തിയാക്കിയ ബഡ്സ് സ്കൂൾ കെട്ടിടം ഇനിയും തുറന്നില്ല. 2010–ൽ എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി 2 കോടി രൂപയാണ് കെട്ടിടത്തിന് അനുവദിച്ചത്.
കള്ളാറിൽ 6.42 കോടി രൂപ ചെലവിൽ എൻഡോസൾഫാൻ പാക്കേജിൽ ആരംഭിച്ച കുടിവെളള പദ്ധതി 7 വർഷം പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്തില്ല. കഴിഞ്ഞ വർഷം പരീക്ഷണ ജലവിതരണം നടത്തിയെങ്കിലും പലസ്ഥലത്തും പൈപ്പ് പൊട്ടി വെള്ളം പാഴായി.
കേന്ദ്ര സർക്കാർ കിനാനൂർ–കരിന്തളം പഞ്ചായത്തിൽ അനുവദിച്ച യോഗ നാച്യുറോപ്പതി സെൻട്രൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്നും ശിലയിൽ ഉറങ്ങുന്നു. 2019 ഫെബ്രുവരി 3 നു അന്നത്തെ ആയുഷ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കേന്ദ്രമന്ത്രി ശ്രീപദ് യശോ നായ്ക്കാണ് പദ്ധതിക്കു തറക്കല്ലിട്ടത്. പ്ലാൻ ഫണ്ട് നൽകാനോ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാനോ ഇതുവരെ നടപടിയില്ല.
COMMENTS