വെള്ളരിക്കുണ്ട് : വടക്കാംകന്ന് മലനിരകളെ തകർക്കാൻ ക്വാറി മാഫിയകളെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനകീയ കമ്മറ്റി സംരക്ഷണ ചങ്ങല തീർത്തു...
വെള്ളരിക്കുണ്ട് : വടക്കാംകന്ന് മലനിരകളെ തകർക്കാൻ ക്വാറി മാഫിയകളെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനകീയ കമ്മറ്റി സംരക്ഷണ ചങ്ങല തീർത്തു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ ചങ്ങലയിൽ കണ്ണികളായി. മലയോരജനതയെ ഭീതിയിലാക്കി ക്വാറി മാഫിയ വടക്കാംകുന്നിനെ ലക്ഷ്യമിട്ട് ചുറ്റിക്കറങ്ങുന്നു. ഏക്കറുകണക്കിന് ഭൂമിയാണ് സ്വകാര്യ ഖനനമാഫിയ വാങ്ങികൂട്ടിയത്. എട്ടോളം ആദിവാസി കോളനികളിലടക്കം ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സുകളായ നിരവധി നീർച്ചാലുകൾ ഈ മലനിരയിലുണ്ട്. കൂടാതെ പ്ലാച്ചിക്കര വനത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് അന്യം നിന്നു പോകുന്ന നിരവധി പക്ഷിമൃഗാദികളുടെ സാന്നിധ്യവും ഉണ്ട്. ഇവയ്ക്കെല്ലാം ഭീഷണിയാകുന്ന കരിങ്കൽ ക്വാറികളും, ക്രഷറുകളും ഒക്കെ തുടങ്ങാനുള്ള നീക്കം സർവശക്തിയുമെടുത്ത് എതിർക്കുമെന്ന് സമരവളണ്ടിയർമാർ പ്രഖ്യാപിച്ചു. പന്നിത്തടം, ഏറാൻചിറ്റ, കനകപ്പള്ളി, മരുതുകുന്ന്, തോടംചാൽ, കാരാട്ട് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് സംരക്ഷണ ചങ്ങലയിൽ കണ്ണികളായത്. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ രമണി രവി, ചിത്രലേഖ, ടോമി, സിപിഐഎം ഏരിയാ കമ്മിറ്റിയഗം പി വി ചന്ദ്രൻ, ഒ എം ബാലകൃഷ്ണൻ, പ്രമോദ് വർണം, കെ പി ബാലകൃഷ്ണൻ, എം ഭാസ്കരൻ, ടി എൻ അജയൻ, പി ഡി അബ്രഹാം, ടി എൻ ബാബു , വിനോദ് പന്നിത്തടം, ഗിരീഷ് കാരാട്ട് എന്നിവർ സംസാരിച്ചു.
https://www.deshabhimani.com/news/kerala/news-kasaragodkerala-28-10-2019/830626
COMMENTS