ശനി വൈകിട്ട് ആറോടെ വെള്ളരിക്കുണ്ട് താലൂക്കിലെ കിഴക്കൻ പ്രദേശങ്ങളായ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ പേടിപ്പെട...
ശനി വൈകിട്ട് ആറോടെ വെള്ളരിക്കുണ്ട് താലൂക്കിലെ കിഴക്കൻ പ്രദേശങ്ങളായ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിൽ പേടിപ്പെടുത്തിയാണ് മഴ പെയ്‌തത്. നാലര മണിക്കൂർ ഇടതടവില്ലാതെ ഇടിയും മിന്നലോടും കൂടി ശക്തമായി മഴ പെയ്‌തു. ക്രമേണ ശക്തി കുറഞ്ഞ് ഞായർ രാവിലെ വരെ പെയ്തു. വൈദ്യുതിയും മൊബൈൽ ഫോൺ റെയ്ഞ്ചും പലയിടത്തും നിലച്ചു. മണ്ണിടിച്ചലും ഉരുൾപൊട്ടലും നടക്കാറുള്ള വനാതിർത്തിയിൽ ജനങ്ങൾ ഏറെ ഭയപ്പാടോടെയാണ് രാത്രി വെളുപ്പിച്ചത്. തഹസിൽദാർ പി വി മുരളിയുടെ നേതൃത്വത്തിൽ റവന്യു അധികൃതരും, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും എല്ലാം ജാഗരൂകരായി പ്രവർത്തിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകി. ചിലരെ മാറ്റിപ്പാർപ്പിച്ചു. പലസ്ഥലങ്ങളിലും നേരിയ തോതിൽ മണ്ണിടിച്ചൽ ഉണ്ടായി. ഓട്ടപ്പടവ്, മുട്ടോംകടവ്, കുറുഞ്ചേരി ഭാഗത്ത് മണ്ണിടിഞ്ഞു. മുട്ടോംകടവിലെ കൾവർട്ടിന്റെ ഒരു ഭാഗം തകർന്നു. കമ്പല്ലൂർ സ്കൂളിന്റെ ചുറ്റുമതിലും തകർന്നിട്ടുണ്ട്. കുറുഞ്ചേരിയിലെ കോട്ടക്കുഴിയിൽ സാംകുട്ടിയുടെ വീടിന്റെ മുറ്റം തകർന്നു. ബഡൂരിൽ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശമുണ്ടായി. കെ കൃഷ്ണൻ, വി വി ദിനേശൻ, ടി വി ദിനേശൻ, പി ചന്ദ്രൻ , കെ ഹരീഷ്, കെ വി നാരായണി, വി രാഘവൻ തുടങ്ങി നിരവധിയാളുകളുടെ ടി വി, ഫ്രിഡ്ജ്, വയറിങ്, ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചു.
- ദേശാഭിമാനി.
COMMENTS