അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവം നേടാനും നടത്താനും കാസർകോട്ടുകാർ നേരിടുന്ന കഷ്ടപ്പാടും ഒരു സുഖംതന്നെ.
കണക്കിലെടുക്കപ്പെടാതെകിടക്കുന്ന ഒരു ജില്ലയെ, ഒരു ജനതയെ അടയാളപ്പെടുത്താനുള്ള ശ്രമത്തിന് ഇന്നുതുടക്കം കുറിച്ചു.അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവം നേടാനും നടത്താനും കാസർകോട്ടുകാർ നേരിടുന്ന കഷ്ടപ്പാടും ഒരു സുഖംതന്നെ.
മേളയ്ക്ക് ആതിഥ്യമരുളുന്ന കാഞ്ഞങ്ങാട് ഗ്രാമസ്വഭാവമുള്ള ചെറുപട്ടണമാണ്. 39.54 ചതുരശ്ര കിലോമീറ്റർ വലിപ്പവും 73,536 ജനങ്ങളുമുള്ള പ്രദേശം. രണ്ടോ മൂന്നോ പഞ്ചായത്തിന്റെ വലുപ്പം. 440 ചതുരശ്ര കിലോമീറ്ററും 20ലക്ഷം ജനസംഖ്യയുമുള്ള വിശാലകൊച്ചിയുമായി താരതമ്യംപോലുമില്ല. ആലാമിപ്പള്ളി മുതൽ മൻസൂർ ആസ്പത്രി വരെ മൂന്നുകിലോമീറ്റർ നീണ്ട നട്ടെല്ലും അതിനെ ബന്ധിപ്പിക്കുന്ന ഇടവഴികളുടെ കുറച്ച് വാരിയെല്ലുമായാൽ കാഞ്ഞങ്ങാടായി. ഇവിടേക്കാണ് നൂറുകണക്കിന് ഉദ്യോഗസ്ഥരും രണ്ടായിരത്തിനടുത്ത് മാധ്യമപ്രവർത്തകരും എണ്ണായിരത്തിലേറെ കലാപ്രതിഭകളും രക്ഷിതാക്കളും പതിനായിരക്കണക്കിന് കാണികളും എത്തുന്നത്. കലോത്സവം നടക്കുന്ന വ്യാഴാഴ്ച മുതൽ നാലുദിവസം നഗരജനസംഖ്യയുടെ മൂന്നിലൊന്നെങ്കിലുംപേർ കൂടുതലായി നഗരത്തിലെത്തും.
ഏത് നന്മയും ഉൾക്കൊള്ളാനും സ്വാംശീകരിക്കാനും പരിവർത്തനപ്പെടാനുമുള്ള ഈ മണ്ണിന്റെ സഹജശേഷിയിൽ ഇവിടത്തെ പൊതുജനത്തിന് വിശ്വാസമുണ്ടായിരുന്നു. തുളു, മലയാളം, കന്നട, കൊങ്കണി, ബ്യാരി, മറാഠി, ഹിന്ദുസ്ഥാനി, കൊടവ തുടങ്ങിയ ഭാഷകൾ അലോഹ്യമില്ലാതെ കഴിഞ്ഞുകൂടുന്നുണ്ടിവിടെ.
മേള കാഞ്ഞങ്ങാട്ടാണെങ്കിലും നീലേശ്വരം നഗരസഭയിലും അജാനൂർ പഞ്ചായത്തിലും വേദിയുണ്ട്. അവർ മുന്നോട്ടുവരികയായിരുന്നു -കവി പറഞ്ഞതുപോലെ കഷ്ടപ്പാടിന്റെ സുഖത്തിന്. വെള്ളിക്കോത്ത് പി സ്മാരക സ്കൂളിൽ നാടകമത്സരം കാണാൻ വരുന്നവർക്ക് നാട്ടുകാർ ഒരുനേരത്തെ ഭക്ഷണംകൂടി കൊടുക്കുന്നുണ്ട്.
ഹോട്ടൽമുറികൾ കുറവല്ലേ, അതിഥികൾ എവിടെ തങ്ങും എന്ന ചോദ്യം വന്നപ്പോൾ കാസർകോടിന്റെ തനതുപാരമ്പര്യം പുറത്തുവന്നു. നിന്നനില്പിൽ 200-300 വീട്ടുകാർ റെഡിയായി. വാടകപോലും വാങ്ങാതെയാണ് പലരും ആളുകളെ താമസിപ്പിക്കുന്നത്. ഈ മേള കേരളത്തിന് പകരുന്ന സന്ദേശവും ഇതാണ്. വരുന്ന മേളകളിലും ഈ പാരമ്പര്യം തുടർന്നാൽ ഈ നാട്ടുകാർ ധന്യരായി.
കണക്കിലെടുക്കപ്പെടാതെകിടക്കുന്ന ഒരു ജില്ലയെ, ഒരു ജനതയെ കേരളത്തിന് മുൻപിൽ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ കലാമാമാങ്കം. അതിൽ വീഴ്ചകൾ സംഭവിക്കാം. പൊറുക്കുക. ഇതരജില്ലയിൽനിന്നുവരുന്ന ആയിരക്കണക്കിന് പ്രതിഭകൾ ഈ നാടിന്റെ അംബാസഡർമാരായിമാറണം. അതാണ് യഥാർഥ ലക്ഷ്യം.
COMMENTS