വെള്ളരിക്കുണ്ട്താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു. താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. വെള്ളരിക്കുണ്ട് ടൗണില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി. ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് മുഖ്യാതിഥിയായി. ബോര്‍ഡ് സെക്രട്ടറി ബി അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലില്‍, ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ജി ദേവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ നന്ദിയും പറഞ്ഞു.
മിനി സിവിൽ സ്റ്റേഷന്റെ നിർമാണം തുടങ്ങുന്നതോടെ മലയോരജനതയുടെ മനസ്സിലെ പ്രതീക്ഷകളും ഉയരുകയാണ്. ജില്ലയിലെ പ്രധാന പട്ടണങ്ങളുടെ പട്ടികയിലേക്ക് വെള്ളരിക്കുണ്ട് അതിവേഗം മാറാനുള്ള സാധ്യത തെളിയുന്നു. സമീപഭാവിയിൽ ഇത് നഗരസഭ പോലുമായേക്കാം.
മാലോയോരത്തുതന്നെ ആളുകൾ വേരുറപ്പിക്കാൻ തുടങ്ങും.
നിലവിലെ നഗരങ്ങളിലേക്ക് തള്ളിക്കയറ്റം കുറയ്ക്കുമെന്നതാണ് മറ്റൊരു സവിശേഷത. സ്വന്തം നാട്ടിൽ സൗകര്യങ്ങൾ ലഭ്യമാകുമെങ്കിൽ മറ്റൊരിടത്തേക്ക് പറിച്ചുനടാൻ അധികം പേർ തയ്യാറാകില്ലല്ലോ. പൊതുവെ ഇന്ത്യയിലും ലോകത്തും കാണുന്ന പ്രവണത നഗരങ്ങളിലേക്ക് ഗ്രാമവാസികൾ കുട്ടത്തോടെ ചേക്കേറുന്നതാണ്. വികസനവും തൊഴിലും നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നതാണ് കാരണം. നഗരങ്ങളിൽ ഇതുണ്ടാക്കുന്ന സമ്മർദം വലുതാണ്. വികേന്ദ്രീകൃത വികസനം വഴി ഈ പ്രവണത തടയാമെന്ന് വിദഗ്ധർ പറയുന്നു. അതിന്റെ ചെറുമാതൃകയാണ് വെള്ളരിക്കുണ്ടിൽ സംഭവിക്കുന്നത്.
താലൂക്ക് ഓഫീസിനുപുറമെ പോലീസ് സർക്കിൾ ഓഫീസ്, സപ്ലൈ ഓഫീസ്, ആർ.ടി. ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ്, അസി. രജിസ്ട്രാർ ഓഫീസ് തുടങ്ങിയവ ഇവിടെ വന്നുകഴിഞ്ഞു. പേക്ഷ താലൂക്ക് ആസ്ഥാനം എന്നനിലയ്ക്ക് ഇനിയും വരാനുണ്ട് ഓഫീസുകൾ.
പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. നിലവിൽ 40 കിലോമീറ്റർ സഞ്ചരിച്ച് കാഞ്ഞങ്ങാട്ടെത്തിയാൽ മാത്രമേ വിദഗ്‌ധചികിത്സ കിട്ടുകയുള്ളൂ. ഏറ്റവുമധികം പട്ടികവർഗ കുടുംബങ്ങൾ അധിവസിക്കുന്ന ബളാൽ പഞ്ചായത്തിൽ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണിത്. ദിനംപ്രതി ധാരാളം ആളുകൾ എത്തിച്ചേരുന്ന താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും ഷോപ്പിങ് കോംപ്ലക്സും അത്യാവശ്യമാണ്.
മിനി സിവിൽ സ്റ്റേഷൻ ചെലവ് 17.79 കോടി
17.79 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന കെട്ടിടത്തിന് നാല് നിലയുണ്ടാകും. 10 ഓഫീസുകളാണ് അതിൽ പ്രവർത്തിക്കുക. ഒന്നാം നിലയിൽ സപ്ലൈ ഓഫീസ്, ലീഗൽ മെട്രോളജി, ലേബർ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, ഇൻഡസ്ട്രിയൽ ഓഫീസ്, അന്വേഷണ വിഭാഗം എന്നിവയ്ക്കാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്.
രണ്ടാം നിലയിൽ താലുക്ക് തഹസിൽദാർ ഓഫീസ് അടക്കമുള്ള താലൂക്ക് അഡ്മിനിസ്‌ട്രേഷനും പ്രവർത്തിക്കുക. മൂന്നാം നിലയിൽ പി.ഡബ്ല്യു.ഡി, ആർ.ടി. ഓഫീസ്, സോയിൽ കൺസർവേഷൻ, എംപ്ലോയ്‌മെന്റ് ഓഫീസ് എന്നിവയാകും പ്രവർത്തിക്കുക.
COMMENTS